Sunday 21 May 2017

ഒരു വിഷുക്കാലം കൂടി...


എല്ലാവര്‍ക്കും വിഷു ആശംസകൾ..
പൂത്തുലഞ്ഞ കണികൊന്നയും, ഓട്ടുരുളിയിൽ കണിവെള്ളരിയും, കള്ളകണ്ണനുമൊക്കെ കണികണ്ടുണരുന്ന വിഷുപുലരി ഇങ്ങെത്തി കൂട്ടുകാരെ, അവിടെവിടെ പടക്കങ്ങൾ പൊട്ടി തുടങ്ങിയിട്ടുണ്ട്. എനിക്കിന്നും ഓലപടക്കത്തിന്റെ ശബ്ദമാണ് ഇഷ്ടം. പക്ഷെ ഇന്നേവരെ ഒന്ന് പോലും പൊട്ടിച്ച് നോക്കിയിട്ടില്ലട്ടോ. വർണ്ണശബളമായ പൂത്തിരിയും, മേശപൂവും, കമ്പിത്തിരിയുമൊക്കെ കടകമ്പോളങ്ങളെ ജനത്ത്തിരക്കുള്ളതും മനോഹരവുമാക്കിരിക്കുന്നു.
ശക്തന്റെ വഴിയോരത്ത് കൂട്ടിയിരിക്കുന്ന വെള്ളരി കണ്ടാൽ തന്നെ കിട്ടും കണികണ്ട സംതൃപ്തി. അത്ര പട്ടുചേല ചുറ്റിയ പെണ്ണി നെപൊൽ മനോഹരിയായിരിക്കുന്നു. അമ്മ മാമ്പഴ പുളിശ്ശേരിയയുടെ മാങ്ങ പഴുപ്പിക്കാൻ പത്തായത്തിൽ വെച്ചിട്ടുട്ട്. പക്ഷെ ഇന്ന് പണ്ടത്തെ ആലവാരവും ആഘോഷവും ഇല്ല.
പണ്ട് മലയാളിയുടെ മനസ്സിലും,മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക്-നടന്നു നീങ്ങുന്നു.
വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍.
നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍.മണ്ണിനെയും, വിണ്ണിനെയും മനുഷ്യമനസ്സില്‍ കോര്‍ത്തിടുന്നത് അനുഭൂതികളിലാണ്. ഓണത്തിനും വിഷുവിനും നമ്മെക്കാള്‍ ഒരുങ്ങുന്നത് പ്രക്രതിയാണ് .എന്തൊരു ഭംഗിയാണ് .
കശുവണ്ടി പറക്കി വിറ്റുകിട്ടുന്ന കാശിനു പടക്കം വാങ്ങാന്‍ പോകാനുള്ള തിരക്കിലാണ് അനുവും, പിതുവും . ഓരോ ദിവസം കശുവണ്ടി പറക്കി ഇരിഞ്ഞു കൂട്ടുമ്പോള്‍ 10 എണ്ണം ഞങ്ങളുടെ അവാകാശാട്ടോ. അത് വിറ്റ് പടക്കവും, കമ്പിത്തിരിയും മത്താപ്പും എല്ലാം വാങ്ങും 25 -50 രൂപയായാല്‍ കുറെ സാധനങ്ങള്‍ കിട്ടും. എല്ലാം വാങ്ങി സന്തോഷമായി. ബാക്കി പണം ആറാട്ട്‌ കഴിഞ്ഞ പിറ്റേ ദിവസം കളിക്കാനുള്ള സാധനങ്ങളും , വളയും വാങ്ങാനുള്ളതാ. ഉത്സവം 8 ദിവസാ മറ്റു ദിവസങ്ങളില്‍ ഒന്നും വാങ്ങാന്‍ വീട്ടില്‍ സമ്മതിക്കില്ല. പൂര പിറ്റേന്ന വില കുറവെന്ന കണക്ക്. ഞങ്ങള്‍ പാവങ്ങള്‍ സമ്മതിക്കും ട്ടോ. വാശി പിടിക്കില്ല. വാശി പിടിച്ചിട്ട് കാര്യോം ഇല്ലാട്ടോ
മുത്തശ്ശന്‍ പൂമുഖത്ത്‌ ചിന്തിച്ചിരിപ്പാ. മുത്തശ്ശി ഒന്നുരണ്ടു തവണ അകത്തു നിന്നും നീട്ടി വിളിച്ചു .എന്താ അവിടെ ഇല്ലെ ര്‍ക്ക്യോ , അമ്മമ്മ പിറുപിറുത്തും കൊണ്ട് പൂമുഖത്തെത്തി.
"ഇവിടെ ഇരിക്ക്യാ എന്താ ഇപ്പൊ ഇത്ര ആലോചിക്കാന്‍ വിശേഷിച്ച് വല്ലതും തരായ്യോ ...
(കുറെ നേരത്തെ മൗനത്തിനു ശേഷം) 'ആലോചിക്കാര്‍ന്നു ഈ മീനചൂടിലും പ്രക്രതിയെ മനോഹരിയാക്കി നിര്‍ത്തിയിരിക്കുന്ന കൊന്നപൂക്കളെയും വിഷുവിനെയും . മുറ്റത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന കണികൊന്ന , എന്ത് ഭംഗി ................. ആ കുട്ടികള്‍ എല്ലാം തല്ലി കൊഴിക്കും മുന്‍പ്‌ നല്ല രണ്ടു കുല അറുത്തു വെച്ചോളൂ. അല്ലെങ്കില്‍ നല്ലതൊന്നും കിട്ടില്ല."
"ശരി അറുത്തു വെക്കാം.ശങ്കരന്‍ വന്നോട്ടെ".
"ആരോ പടി കടന്ന്‍ വരുന്നല്ലോ ... ആരാ അത്."
"ഞാനാ ചാക്കു ആണ് ,മാഷെ".
"വിഷുവിന്റെ പപ്പടം..." അവിടെ തന്നെ നിന്ന് കൊണ്ട് ചാക്കു ചോദിച്ചു.
"ഇത്തവണ എത്ര രൂപ കൂട്ടി?" .
"ഈ വിഷുവിന് 5 രൂപ കൂട്ടിയിരിക്കുന്നു മാഷെ".
ചാക്കു എല്ലാ തവണയും പപ്പടത്തിന്റെ പൈസ കൂട്ടുക വിഷുവിനാ. കാരണം വിഷു മാത്രമല്ലാട്ടോ. പൂരത്തിന് ഓരോ വീട്ടിലെയും വിരുന്നുകാരും, പ്രവാസികളും ചാക്കുമാപ്ലയുടെ ഗുണഭോക്താവാണ് എന്നത് ആ പപ്പടത്തിന്റെ സ്വാദ് ഒന്നുകൊണ്ട് മാത്രമാണ് കെട്ടുകണക്കിനു പപ്പടം വാങ്ങികൊണ്ടുപോകും ചെയ്യും.
"മാഷ്‌ ഇത്തവണ പഴയ വില തന്നാല്‍ മതി" .
"ഭാര്‍ഗവ്യെ ......................"
അകത്തേക്ക് നോക്കി മാഷ് നീട്ടി വിളിച്ചു . കാര്യം മനസിലായ അമ്മമ്മ പപ്പടത്തിന്റെ തുകയും കൂടാതെ നാ ണയാത്തുട്ടുകളും കൈയില്‍ കൊടുത്തു.
"ടീച്ചറെ നാളെമുതല്‍ 5 രൂപ കൂടി ട്ടൊ".
"ഓ...."
അമ്മമ്മക്ക് സമ്മതം.. സന്തോഷത്തിനായ് ഒരു കെട്ടു പപ്പടം കൂടെ പതിവ് പ്രകാരം നല്‍കി സന്തോഷത്തോടെ ചാക്കു മടങ്ങി.
"ചക്കയിടാന്‍ ഇത്തവണ ശങ്കരന്‍ എത്തിയില്ലേ അമ്മുവേ?.." ,
"ഇതാ അപ്പുന്റെ വീടുവരെ എത്തിയിട്ടുണ്ട്.. ഇപ്പൊ വരായിരിക്കും."
"ഉണ്ണി മാങ്ങാ നല്ലപോലെ പഴുത്തോ , അത് പത്തായത്തില്‍ വെച്ചില്ലേ ഒരല്‍പം പഴുപ്പ് കുറവായിരുന്നു എന്ന്‍ തോന്നി , നിശ്യല്ല്യ നോക്കിയിരുന്നോ. കച്ചേരി പറമ്പിലെ മാങ്ങയല്ലേ."
അതെ. ഒരല്‍പം കുറവ് തന്യ . നാളേക്ക് പഴുക്കും ചാക്കില്‍ കെട്ടി നെല്ലറയില്‍ ഇട്ടിട്ടുണ്ട്."
"കണി വെക്കാന്‍ വെള്ളരിക്ക ഇത്തവണ കിട്ടിയോ . ഉവ്വ് മേപ്പറത്തെ ചന്ദ്രന്‍ നായരുടെ കണ്ടത്തില്‍ ഇത്തവണ വെള്ളരി പാകിയിരുന്നു. നല്ല പഴുത്തു സ്വര്‍ണ്ണ വര്‍ണ്ണമുള്ള നല്ല കണിവെള്ളരി തന്നെ കിട്ടി ഇത്തവണ . ഈ ചൂടിലും കേടില്ലാതെ എങ്ങനെ വിളവു കിട്ടിയോ എന്തോ . തരക്കേടില്ലെന്ന പറഞ്ഞത്."
"കൃഷിക്കാരുടെ കാര്യം എളുപ്പല്ല . കൂലീം കൂടി, വെള്ളോം ഇല്ല്യ , പോരത്തതിന്‍ കേടും . ലാഭം ഒന്നും കാണില്ല്യ. ശങ്കരന്‍ വന്നൂല്ലോ ആ വരിക്ക പ്ലാവില്‍ തന്നെ ആയ്കോട്ടെ".
"ആ ആവാം.. ".
"കുറച്ച് കൊന്നപൂ കൂടി പറിച്ചു തന്നിട്ട് പോകണം ട്ടോ".
"ആവാം...." .
ശങ്കരനും പതിവ് തെറ്റാതെ കൈനീട്ടം വാങ്ങി യാത്രയായ്. വേലത്തി, കരിവാന്‍, പാടത്ത് പണിയുന്ന അടിമയും പതിവ് തെറ്റിക്കാതെ കൈനീട്ടം തലേ ദിവസം തന്നെ വാങ്ങി പോയി.
മുത്തശ്ശന്‍ വീട്ടുകാര്‍ക്ക് മാത്രേ അന്ന്‍ കൈനീട്ടം കൊടുക്കൂ. ബാക്കി എല്ലാര്‍ക്കും തലേന്ന്‍.
അമ്മ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, ഓട്ടുരുളിയും, പൊതിച്ച നാളികേരവും, ശ്രീകൃഷ്ണന്റെ വിഗ്രഹവും ,കണിക്കൊന്ന പൂക്കള്‍ , തമ്പാളത്തില്‍ വെള്ളിപ്പണവും ഒരുക്കി വെച്ചു. കൂടാതെ ചക്ക, മാങ്ങ മുതലായവയും അടുപ്പിച്ചു വച്ചു. മുത്തശ്ശന്‍ കണി ഒരുക്കി തയ്യാറാക്കി. നാളെ നിലവിളക്ക് തെളിയിക്കുക മാത്രം മതി. ആശ്വാസം.
കുട്ടികള്‍ പടക്കം പൊട്ടിക്കാന്‍ തുടങ്ങി .
"ശ്രദ്ധിച്ച് ......അപകടം വരുത്തേണ്ട..." ശകാരവും ഒപ്പം ഉണ്ട്.
"എല്ലാരും നേരെത്തെ കിടന്നൊ, രാവിലെ നേരത്തെ എണീക്കണം"
വിഷുദിനത്തില്‍ വെളുപ്പിനെ നാലു മണിക്കു എഴുന്നേല്‍ക്കും.കണി കാണാന്‍ വേണ്ടിയാണു.... അമ്മമ്മ കണ്ണ് പൊത്തിപ്പിടിച്ചു കൊണ്ടു പോയ് .....കണ്ണു വലിച്ചു തുറന്നു ദീപപ്രഭയില്‍ കുളിച്ചു സുന്ദരനായി നില്‍ക്കുന്ന അമ്പാടിക്കണ്ണനെ കണ്ണു നിറച്ചും കാണും....കണ്‍നന്റെ ചുറ്റും നിരന്നിരിക്കുന്ന സിന്ദൂരച്ചെപ്പും, കോടിമുണ്ടും, കൊന്നപ്പൂവും,കണ്ണാടിയും,സ്വര്‍ണ ലോക്കറ്റും, ചക്ക, മാങ്ങ, കണ്മഷി, വെള്ളിരൂപാ തുടങ്ങിയവയിലേക്കു ഒന്നു കണ്ണോടിക്കും.....
അമ്മമ്മ ഒരു രൂപ നാണയം കൈയില്‍ വെച്ചു തരും അത് തന്നെ വലിയ സന്തോഷാ . പിന്നെ അച്ഛന്‍, അമ്മ, ചെറിയമ്മമാര്‍ എല്ലാവരും തരും. അന്ന്‍ വിരുന്നു വരുന്നവരും . വലിയ സന്തോഷം. കണികണ്ട് വീണ്ടും പടക്കം പൊട്ടിക്കും, പൂത്തിരി കത്തിക്കും, തലേ ദിവസം കൂട്ടിയിട്ട കരിയിലകള്‍ കത്തിച്ചു ചാമ്പലാക്കും. കുളിച് അമ്പലത്തില്‍ പോകും. വന്ന്‍ കളിക്കും.
പിന്നെ പഴമാങ്ങയും വെള്ളരിക്കയും കൂട്ടിയുള്ള മാമ്പഴ പുളിശ്ശേരി കൂട്ടിയുള്ള ഊണ്‍. ആ സ്വാദ് ഇപ്പോഴും നാവില്‍ ഊറി വരുന്നു. കൈനോക്കുന്ന കുറത്തികള്‍ തത്തയെയും കൊണ്ട് വരും അവര്‍ കൈ നോക്കി ഫലം പറയും. അതാണ്‌ ഓർമയിൽ ഇതൊക്കെ പഴങ്കഥയായ് കുട്ടികൾക്ക് ഇന്നും പറഞ്ഞു കൊടുക്കും അവരത് കേട്ടിരിക്കും.

No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...